We Believe JesusFé, Esperança e Nova Vida

Isaiah 24

Mal1910: Sathyavedapusthakam (Malayalam Bible) · malaiala

← Isaiah 23 Isaiah Isaiah 25 →

1യഹോവ ഭൂമിയെ നിൎജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.

2ജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും യജമാനത്തിക്കും, കൊള്ളുന്നവന്നും വില്ക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും.

3ഭൂമി അശേഷം നിൎജ്ജനമായും കവൎച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.

4ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;

5ഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.

6അതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാൎക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കം പേർ മാത്രം ശേഷിച്ചിരിക്കുന്നു.

7പുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീൎപ്പിടുന്നു.

8തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീൎന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.

9അവർ പാട്ടു പാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യം കുടിക്കുന്നവൎക്കു അതു കൈപ്പായിരിക്കും.

10ശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആൎക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.

11വീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.

12പട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽതകൎന്നു നാശമായി കിടക്കുന്നു.

13ഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീൎന്നിട്ടു കാലാ പെറുക്കുംപോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.

14അവർ ഉച്ചത്തിൽ ആൎക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്നു ഉറക്കെ ആൎക്കും.

15അതുകൊണ്ടു നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിൻ.

16നീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീൎത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.

17ഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.

18പേടി കേട്ടു ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.

19ഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.

20ഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേല്ക്കയുമില്ല.

21അന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദൎശിക്കും.

22കുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടെക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദൎശിക്കയും ചെയ്യും.

23സൈന്യങ്ങളുടെ യഹോവ സീയോൻപൎവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രൻ നാണിക്കയും സൂൎയ്യൻ ലജ്ജിക്കയും ചെയ്യും.

← Isaiah 23 Isaiah Isaiah 25 →