We Believe JesusFé, Esperança e Nova Vida

Isaiah 17

Mal1910: Sathyavedapusthakam (Malayalam Bible) · malaiala

← Isaiah 16 Isaiah Isaiah 18 →

1ദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.

2അരോവേർപട്ടണങ്ങൾ നിൎജ്ജനമായിരിക്കുന്നു; അവ ആട്ടിൻകൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.

3എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

4അന്നാളിൽ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞുപോകും.

5അതു കൊയ്ത്തുകാരൻ വിളചേൎത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തൻ റെഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.

6ഒലിവു തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാൻ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.

7അന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂൎയ്യസ്തംഭങ്ങളെയും നോക്കാതെയും

8തന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.

9അന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോൎയ്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു ഉപേക്ഷിച്ചുപോയ നിൎജ്ജനദേശം പോലെയാകും; അവ ശൂന്യമായ്തീരും.

10നിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓൎക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.

11നടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.

12അയ്യോ, അനേകജാതികളുടെ മുഴക്കം; അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചൽ! അവർ പെരുവെള്ളങ്ങളുടെ ഇരെച്ചൽപോലെ ഇരെക്കുന്നു.

13വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരെച്ചൽ പോലെ ഇരെക്കുന്നു; എങ്കിലും അവൻ അവരെ ശാസിക്കും; അപ്പോൾ അവർ ദൂരത്തേക്കു ഓടിപ്പോകും; കാറ്റിന്മുമ്പിൽ പൎവ്വതങ്ങളിലെ പതിർപോലെയും കൊടുങ്കാറ്റിൻമുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.

14സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവൻ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.

← Isaiah 16 Isaiah Isaiah 18 →