We Believe JesusFé, Esperança e Nova Vida

Ezekiel 22

Mal1910: Sathyavedapusthakam (Malayalam Bible) · malaiala

← Ezekiel 21 Ezekiel Ezekiel 23 →

1യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

2മനുഷ്യപുത്രാ, നീ ന്യായംവിധിക്കുമോ? രക്തപാതകമുള്ള പട്ടണത്തെ നീ ന്യായംവിധിക്കുമോ? എന്നാൽ നീ അതിന്റെ സകലമ്ലേച്ഛതകളെയും അതിനോടു അറിയിച്ചു പറയേണ്ടതു:

3യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ കാലം വരുവൻ തക്കവണ്ണം നിന്റെ നടുവിൽ രക്തം ചൊരിഞ്ഞു നിന്നെത്തന്നേ മലിനമാക്കേണ്ടതിന്നു വിഗ്രഹങ്ങളെ ഉണ്ടാക്കുന്ന നഗരമേ!

4നീ ചൊരിഞ്ഞ രക്തത്താൽ നീ കുറ്റക്കാരത്തിയായ്തീൎന്നു; നീ ഉണ്ടാക്കിയിരിക്കുന്ന വിഗ്രഹങ്ങളാൽ നീ നിന്നെത്തന്നേ മലിനമാക്കിയിരിക്കുന്നു; നിന്റെ നാളുകളെ നീ സമീപിക്കുമാറാക്കി; നിന്റെ ആണ്ടുകൾ നിനക്കു വന്നെത്തിയിരിക്കുന്നു; അതുകൊണ്ടു ഞാൻ നിന്നെ ജാതികൾക്കു നിന്ദയും സകലദേശങ്ങൾക്കും പരിഹാസവിഷയവും ആക്കിയിരിക്കുന്നു.

5നിനക്കു സമീപസ്ഥന്മാരും ദൂരസ്ഥന്മാരും ആയിരിക്കുന്നവർ ദുഷ്കീൎത്തിയും ബഹുതുമുലവും ഉള്ള നിന്നെ പരിഹസിക്കും.

6യിസ്രായേൽപ്രഭുക്കന്മാർ ഓരോരുത്തനും തന്നാൽ കഴിയുന്നെടത്തോളം രക്തം ചൊരിവാനത്രേ നിന്നിൽ ഇരിക്കുന്നതു.

7നിന്റെ മദ്ധ്യേ അവർ അപ്പനെയും അമ്മയെയും പുച്ഛിക്കുന്നു; നിന്റെ മദ്ധ്യേ അവർ പരദേശിയെ പീഡിപ്പിക്കുന്നു; നിന്നിൽവെച്ചു അവർ അനാഥനെയും വിധവയെയും ഉപദ്രവിക്കുന്നു.

8എന്റെ വിശുദ്ധ വസ്തുക്കളെ നീ ധിക്കരിച്ചു എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുന്നു.

9രക്തം ചൊരിയേണ്ടതിന്നു ഏഷണി പറയുന്നവർ നിന്നിൽ ഉണ്ടു; പൂജാഗിരികളിൽ ഭക്ഷണം കഴിക്കുന്നവർ നിന്നിൽ ഉണ്ടു; നിന്റെ നടുവിൽ അവർ ദുഷ്കൎമ്മം പ്രവൎത്തിക്കുന്നു.

10നിന്നിൽ അവർ അപ്പന്റെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ചു അവർ ഋതുമാലിന്യത്തിൽ ഇരിക്കുന്നവളെ വഷളാക്കുന്നു.

11ഒരുത്തൻ തന്റെ കൂട്ടുകാരന്റെ ഭാൎയ്യയുമായി മ്ലേച്ഛത പ്രവൎത്തിക്കുന്നു; മറ്റൊരുത്തൻ തന്റെ മരുമകളെ ദുൎമ്മൎയ്യാദ പ്രവൎത്തിച്ചു മലിനയാക്കുന്നു; വേറൊരുത്തൻ നിന്നിൽവെച്ചു തന്റെ അപ്പന്റെ മകളായ സഹോദരിയെ വഷളാക്കുന്നു.

12രക്തംചൊരിയേണ്ടതിന്നു അവർ നിന്നിൽ കൈക്കൂലി വാങ്ങുന്നു; പലിശയും ലാഭവും വാങ്ങി നീ കൂട്ടുകാരെ ഞെരുക്കി സമ്പാദ്യമുണ്ടാക്കി എന്നെ മറന്നുകളഞ്ഞിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

13നീ സമ്പാദിച്ചിരിക്കുന്ന ലാഭത്തെയും നിന്റെ നടുവിലുണ്ടായ രക്തപാതകത്തെയും കുറിച്ചു ഞാൻ കൈകൊട്ടും:

14ഞാൻ നിന്നോടു കാൎയ്യം തീൎക്കുന്ന നാളിൽ നീ ധൈൎയ്യത്തോടെ നില്ക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അതു അരുളിച്ചെയ്തിരിക്കുന്നു; ഞാൻ നിവൃത്തിക്കയും ചെയ്യും.

15ഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചിന്നിച്ചു രാജ്യങ്ങളിൽ ചിതറിച്ചു നിന്റെ മലിനത നിങ്കൽനിന്നു നീക്കും.

16ജാതികൾ കാൺകെ നീ നിന്നിൽത്തന്നേ മലിനയായ്തീരും; ഞാൻ യഹോവ എന്നു നീ അറിയും.

17യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

18മനുഷ്യപുത്രാ, യിസ്രായേൽഗൃഹം എനിക്കു കിട്ടമായ്തീൎന്നിരിക്കുന്നു; അവരെല്ലാവരും ഉലയുടെ നടുവിൽ താമ്രവും വെളുത്തീയവും ഇരിമ്പും കറുത്തീയവും തന്നെ; അവർ വെള്ളിയുടെ കിട്ടമായ്തീൎന്നിരിക്കുന്നു;

19അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എല്ലാവരും കിട്ടമായ്തീൎന്നിരിക്കകൊണ്ടു ഞാൻ നിങ്ങളെ യെരൂശലേമിന്റെ നടുവിൽ കൂട്ടും.

20വെള്ളിയും താമ്രവും ഇരിമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ നടുവിൽ ഇട്ടു ഊതി ഉരുക്കുന്നതുപോലെ, ഞാൻ എന്റെ കോപത്തിലും എന്റെ ക്രോധത്തിലും നിങ്ങളെയും കൂട്ടിയുരുക്കും.

21ഞാൻ നിങ്ങളെ കൂട്ടി എന്റെ ക്രോധാഗ്നിയെ നിങ്ങളുടെ മേൽ ഊതും; അങ്ങനെ നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും.

22ഉലയുടെ നടുവിൽ വെള്ളി ഉരുകിപ്പോകുന്നതു പോലെ, നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും; യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ പകൎന്നിരിക്കുന്നു എന്നു നിങ്ങൾ അറിയും.

23യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

24മനുഷ്യപുത്രാ, നീ അതിനോടു പറയേണ്ടതു: ക്രോധദിവസത്തിൽ നീ ശുദ്ധിയില്ലാത്തതും മഴയില്ലാത്തതുമായ ദേശമായിരിക്കും.

25അതിന്റെ നടുവിൽ അതിലെ പ്രവാചകന്മാരുടെ ഒരു കൂട്ടുകെട്ടുണ്ടു; അലറി ഇര കടിച്ചുകീറുന്ന ഒരു സിംഹംപോലെ അവർ ദേഹികളെ വിഴുങ്ങിക്കളയുന്നു; നിക്ഷേപങ്ങളെയും വിലയേറിയ വസ്തുക്കളെയും അപഹരിച്ചുകൊണ്ടു അവർ അതിന്റെ നടുവിൽ വിധവമാരെ വൎദ്ധിപ്പിക്കുന്നു.

26അതിലെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോടു ദ്രോഹം ചെയ്തു എന്റെ വിശുദ്ധവസ്തുക്കളെ അശുദ്ധമാക്കുന്നു; അവർ ശുദ്ധവും അശുദ്ധവും തമ്മിൽ വേറുതിരിക്കുന്നില്ല; മലിനവും നിൎമ്മലിനവും തമ്മിലുള്ള ഭേദം കാണിച്ചുകൊടുക്കുന്നതുമില്ല; ഞാൻ അവരുടെ മദ്ധ്യേ അശുദ്ധനായി ഭവിക്കത്തക്കവണ്ണം അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറെച്ചുകളയുന്നു.

27അതിന്റെ നടുവിലെ പ്രഭുക്കന്മാർ ലാഭം ഉണ്ടാക്കേണ്ടതിന്നു ഇര കടിച്ചുകീറുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിവാനും ദേഹികളെ നശിപ്പിപ്പാനും നോക്കുന്നു.

28അതിലെ പ്രവാചകന്മാർ വ്യാജം ദൎശിച്ചും കള്ളപ്രശ്നം പറഞ്ഞും യഹോവ അരുളിച്ചെയ്യാതിരിക്കെ, യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറഞ്ഞുംകൊണ്ടു അവൎക്കു കുമ്മായം തേക്കുന്നു.

29ദേശത്തിലെ ജനം ഞെരുക്കം ചെയ്കയും പിടിച്ചുപറിക്കയും എളിയവനെയും ദരിദ്രനെയും ഉപദ്രവിക്കയും പരദേശിയെ അന്യായമായി പീഡിപ്പിക്കയും ചെയ്യുന്നു.

30ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിന്നു മതിൽ കെട്ടി എന്റെ മുമ്പാകെ ഇടിവിൽ നില്ക്കേണ്ടതിന്നു ഒരു പുരുഷനെ ഞാൻ അവരുടെ ഇടയിൽ അന്വേഷിച്ചു; ആരെയും കണ്ടില്ലതാനും.

31ആകയാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകൎന്നു എന്റെ കോപാഗ്നികൊണ്ടു അവരെ മുടിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ നടപ്പിന്നു തക്കവണ്ണം ഞാൻ അവൎക്കു പകരം കൊടുത്തിരിക്കുന്നു എന്നു യഹോവയായ കൎത്താവിന്റെ അരുളപ്പാടു.

← Ezekiel 21 Ezekiel Ezekiel 23 →